Wednesday, July 4, 2012

19 ദിനരാത്രങ്ങള്‍


പോലീസുകാര്‍ കൈല്‍ പിടിച്ചു വാനിലേക്ക് കയറ്റുംബോഴും കെവിന്‍ ചോരയില്‍ കുളിച്ചു നിക്കുകയായിരുന്നു. സധാചാരവാദികളായ കുറെ നാട്ടുകാര്‍ ചെയ്ത പണിയാണ്. അത് പിന്നെ അങ്ങനെ ആണല്ലോ, ഒരാള്‍ തെറ്റുകാരനാണെന്ന് അറിഞ്ഞാല്‍ അവന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നാട്ടുകാര്‍ക്കാണല്ലോ . അവന്റെമേല്‍ കൈ വച്ചവരുടെ കൂടെ കള്ളനും, കൊള്ളക്കാരനും, വ്യഭിചാരിയും, കൊലpപാതകിയും എല്ലാം ഉണ്ടായിരുന്നു. അയാളെം  കൊണ്ട് വാന്‍ അകലേക്ക്‌ മറഞ്ഞു. രോക്ഷകുലരായ ജനങ്ങള്‍ അപ്പോഴും അവിടെ നില്‍പ്പുണ്ട്.

തന്നെ വധ ശിഷക്ക് വിധിചെന്നറിഞ്ഞിട്ടും അയാളുടെ മുഖത്ത് ഒട്ടും ഭാവവ്യത്യാസം തോന്നിയില്ല. ജെയിലില്‍  ചില സ്പെഷ്യല്‍ തടവുകാരെ മാത്രം കിടത്താറുള്ള ഒരു ബ്ലോക്ക്‌ ഉണ്ടായിരുന്നു, അതിനുള്ളിലേക്ക്‌ സൂപ്രണ്ട് അയാളേം കൊണ്ട് നടന്നു. കേറി വന്നപ്പോള്‍ കേട്ട ആരവം ഇപ്പോള്‍ കേള്‍ക്കാനില്ല. രണ്ടു സൈഡിലായി 12 സെല്ലുകള്‍ ഉള്ള ആ ബ്ലോക്കില്‍ ഒരു തടവുപുള്ളിപോലും ഉണ്ടായിരുന്നില്ല, അതിലെ ഏറ്റവും അവസാനത്തെ സെല്ലിന്റെ വാതില്‍ സൂപ്രണ്ട് തുറന്നു. കെവിന്‍ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി. സെല്ലിന്റെ വാതിലടഞ്ഞു. പുറത്തെ ബ്ലോക്കിന്റെ വാതില്‍കൂടി അടച്ചപ്പോഴേക്കും, മൊത്തത്തില്‍ ഇരുട്ടായി. അയാളുടെ സെല്ലിന്റെ മുന്നിലായി ഒരു ബള്‍ബ്‌ ഉണ്ട് അതിന്റെ ഒരു ചെറിയ വെട്ടവും. ചില സമയത്ത് അതും കെടും. എപ്പോഴും തെളിഞ്ഞിരിക്കുന്ന ശീലം അതിനുണ്ടായിരുന്നില്ല.

ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു. മൂന്നു നേരം കിട്ടുന്ന ഭക്ഷണം ആണ് ഓരോ ദിവസവും കഴിഞ്ഞു എന്നറിയിക്കുന്നത്. മറ്റു തടവുപുള്ളികലെപോലെ ഫ്രീഡം ഇല്ല. പുറത്തേക്കു ഇറക്കുകയുമില്ല.
അപ്പോഴും അയാളുടെ മനസില്‍ ഒരു സംശയം ഉണ്ടായിരുന്നു . ' ഇതിനുമാത്രം എന്ത് തെറ്റാണു ഞാന്‍ ചെയ്തത് '...
സാഹചര്യങ്ങള്‍ കൊണ്ടും, അബദ്ധത്തിലും കുറ്റവാളികള്‍ ആകുന്നവരായിരുന്നു അവിടെ ഭൂരിഭാഗവും. സ്ഥിരമായി ക്രിമിനല്‍ മൈണ്ടുള്ളവര്‍ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഇറങ്ങിപോകും, കാരണം അവരെകൊണ്ട് ആവശ്യമുള്ളവര്‍ നമ്മുടെ നാട്ടിലുണ്ടായിരുന്നു.

അഴിയില്‍ ആരോ തട്ടുന്നത് കേട്ട് അയാള്‍ ഞെട്ടി എണീറ്റു. ഒരു പാത്രം അകത്തേക്ക് നിരങ്ങി വന്നു. ചപ്പാത്തിയാണ്, സമയം നേരം വെളുത്തിട്ടുണ്ടാവും. പെട്ടന്ന് പുറത്തെ ലൈറ്റും കെട്ടു. അയാള്‍ തപ്പി പിടിച്ചു   പാത്രം എടുത്തു. ഓരോ ദിവസത്തിനും നീളം കൂടുതലാണ്, ചില സമയം അതിനകത്തുകൂടി എഴുന്നേറ്റു നടക്കും, ചിലപ്പോള്‍ കിടന്നുറങ്ങും, ചിലപ്പോള്‍ അഴിയില്‍ പിടിച്ചു വെറുതെ പുറത്തേക്കു നോക്കി നില്‍ക്കും അപ്പോള്‍ കാണുന്നത് പുറത്തെ കാഴ്ച്ചകളായിരുന്നില്ല കഴിഞ്ഞ കാലത്തേ ഓര്‍മകളായിരുന്നു.

ഇപ്പോള്‍ അയാള്‍ വന്നിട്ട് 3 മാസം കഴിഞ്ഞു. താടിയും മുടിയുമൊക്കെ വല്ലാണ്ട് നീണ്ടു.
ആങ്ങനെയിരിക്കെ. ഒരു ദിവസം, ചോറുണ്ടുകൊണ്ടിരുന്നപ്പോള്‍ ഓപ്പോസിറ്റുള്ള സെല്ലിനകത്ത് ഒരനക്കം. ഒരെലിക്കുഞ്ഞു ഓടി അയാളുടെ അടുത്തേക്ക് വന്നു. പതിവില്ലാത്ത ഒരാളെ അതിനകത്ത് കണ്ടത് പോലെ, അതയാളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. പിന്നെ കുറച്ചു പിന്നോട്ടോടി വാതിലിനടുത്ത് പോയി നിന്നു. അയാള്‍ക്കും അത് ഒരു കൌതുകമായി തോന്നി. കുറച്ചു ചോറെടുത്ത് അയാളുടെ അടുത്ത് നിന്ന്  കുറച്ചു മാറ്റി വച്ചു. പകഷെ ആ ജീവി പുറത്തേക്കു ഓടി പോയി. അയാളുടെ മനസ്സില്‍ ചെറിയൊരു ബുദ്ധിമുട്ട് തോന്നി. കണ്ണുകളില്‍ ഉറക്കം വന്നു മൂടി. അയാള്‍ ഭിത്തിയോട് ചാരിയിരുന്നു. ചെറുതായൊന്നു മയങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ പകുതി മങ്ങിയ കണ്ണുകളിലൂടെ അയാള്‍ ആ കാഴ്ച കണ്ടു. ആ എലിക്കുഞ്ഞ് മുമ്പേ ചോറ് വച്ചിരുന്ന സ്ഥലത്തുകൂടി ചുറ്റി പറ്റി നടക്കുന്നു. പക്ഷെ എന്ത് ചെയ്യാം, ആഹാരം കഴിച്ചു കഴിഞ്ഞപ്പോള്‍ അയാളത് വാരി പാത്രത്തിലിട്ട് പുറത്തു വച്ചിരുന്നു. ആരോ വന്നു ആ പാത്രം എടുത്തോണ്ട് പോയി. പാവം വിശക്കുന്നുണ്ടാവും, അയാളുടെ മനസ്സില്‍ വീണ്ടും ഒരു വിഷമം.........................................................

എന്താണെന്നറിയില്ല, പിറ്റേന്നും അയാള്‍ ചോറുന്ടുകൊണ്ടിരുന്നപ്പോള്‍ ആ എലിക്കുഞ്ഞ് വന്നു. അയാള്‍ക്ക് ഭയങ്കര സന്തോഷം. അയാള്‍ ചോറെടുത്ത് ഇന്നലെ വച്ചിടത്ത് തന്നെ വച്ചു. ഇപ്പ്രാവശ്യം എന്തായാലും അത് ഓടി വന്നു  ചോറ് പെറുക്കി തിന്നാന്‍ തുടങ്ങി. ഇന്നലെ കിട്ടാത്തതിന്റെ ദേഷ്യം അതിന്റെ കണ്ണുകളില്‍ കാണാമായിരുന്നു. അയാള്‍ ഭിത്തിയോട് ചേര്‍ന്ന്, അതുതിന്നുന്നതും നോക്കിയിരുന്നു. അവസാനം വന്ന ഒരു കിഴങ്ങ് കഷ്ണവും താങ്ങി അത് പുറത്തേക്കോടി.

അങ്ങനെ എല്ലാദിവസവും അയാള്‍ ആഹാരം കഴിക്കുമ്പോള്‍ അത് വന്നു തുടങ്ങി. ശരിക്കും അവര്‍ ഒരു നല്ല സുഹൃത്തുകളെ പോലായി. അയാളുടെ ഇരുണ്ട ദിനങ്ങള്‍ക്ക്‌ വേഗത കൂടിവന്നു. ഒരു പേരും അതിനു വീണു കിറ്റി.അയാള്‍ക്കു വീട്ടില്‍ ഒരു പൂച്ചയുണ്ടായിരുന്നു അതിന്റെ പേരായിരുന്നു കിറ്റി. ഒരു നേരത്തെ ആഹാരം കൊടുക്കുന്നതുകൊണ്ടോ എന്റ്തോ , അയാള്‍ കിറ്റി എന്ന് വിളിക്കുന്നത്‌ അതിനു മനസിലാകുന്നുണ്ടായിരുന്നു. പിന്നെ  പിന്നെ അയാളുടെ കൂടെ കിറ്റി കൂടുതല്‍ സമയം ചിലവിടാന്‍ തുടങ്ങി.

ഒരിക്കല്‍ കിറ്റി കയറി വന്നപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. അതിനെ കണ്ടതും അയാള്‍ സംസാരിച്ചു തുടങ്ങി.
" ഹേയ് കിറ്റി. നിനക്കറിയുമോ ഞാനെന്തിനാ ഇവിടെ വന്നതെന്ന് ".
അയാള്‍ ആദ്യമായ് സംസാരിക്കുന്നതു കണ്ട കിറ്റി അയാളുടെ കൈല്‍കൂടി കയറി തോളില്‍ ചെന്ന് അനങ്ങാതിരുന്നു.
" ഞാനവളെ എത്രമാത്രം സ്നേഹിച്ചിരുന്നെന്നു നിനക്കറിയുമോ. ഒരു വര്‍ഷം ഞങ്ങളോന്നിച്ചു പ്രണയിച്ചു നടന്നു. പക്ഷെ അവളെന്നെ ഒരു മെഷിനായിട്ടാണ് കണ്ടത്, ചോദിക്കുമ്പോള്‍ കാശു തരുന്ന ഒരു മെഷീന്‍...................
ഒരു ദിവസം അവളെന്നോട് വീട്ടിലേക്കു വരാന്‍ പറഞ്ഞു. ഞാന്‍ വിചാരിച്ചു അവളെന്നെക്കുറിച്ച് വീട്ടില്‍ പറഞ്ഞു കാണുമെന്നു. പക്ഷെ ഞാന്‍ ചെന്നപ്പോള്‍ അവള് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു..............
ഞാന്‍ പിന്നെ വരാമെന്നും പറഞ്ഞിറങ്ങിയതാണ്. അവളാണ് എന്നെ പിടിച്ചിരുത്തിയത്. സംഭിക്കാന്‍ പാടില്ലാത്തതൊക്കെ സംഭവിച്ചു. അപ്പോഴാണ് അവളുടെ അച്ഛനും സുഹൃത്തുക്കളും കയറിവന്നത്, പിന്നെ പറയണോ. വീട്ടുകാരും നാട്ടുകാരും അറിഞ്ഞപ്പോള്‍ അവള് കളം മാറി. പിന്നെ കേസായി. എനിക്ക് ഇതെല്ലം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു......
കൊല്ലുക അല്ലാണ്ട് ഒരു മാര്‍ഗവും എനിക്ക് തോന്നിയില്ല........
അല്ല ഞാനിതൊക്കെ നീന്നോടെന്തിനാ പറയുന്നേ ". കിറ്റി  അയാളുടെ പോക്കറ്റിലേക്ക് ഓടി കയറി. അയാള്‍ ആ കൂരിരുട്ടില്‍ അയാളുടെ സങ്കടങ്ങളെല്ലാം  അതിനോട് പറയും. എല്ലാം കേള്‍ക്കുന്നതുപോലെ അത് അടുത്ത് വന്നിരിക്കും.

ചോറുതിന്നു കഴിയുമ്പോള്‍, മിച്ചം വരുന്ന എന്തെങ്കിലും എടുത്തതുകൊണ്ട് അത് പുറത്തേക്കു പോകും. ഇത് എന്നും കാണുന്ന കെവിന്‍, എടുത്തുകൊണ്ടു പോകാന്‍ പാകത്തിന് എന്തെങ്കിലും വച്ചുകൊടുക്കും. കെവിന്‍ ചോദിച്ചു
" ഹേയ് കിറ്റി, നിന്റെ വീട്ടില്‍ ആരോക്കെയുണ്ട്. ഞാന്‍ പറയട്ടെ .......... മം മം .... നീ കൊണ്ടുവരുന്ന ആഹാരവും നോക്കിയിരിക്കുന്ന കുട്ടികള്‍..... പിന്നെ .. പിന്നെ ..... നീ വരുന്നതും നോക്കിയിരിക്കുന്ന നിന്റെ ജീവിത സഖി ". ആ എലികുഞ്ഞു  അയാളുടെ കാല്‍പത്തിയോടു ചേര്‍ന്നിരുന്നു. . .
കുറച്ചു കഴിഞ്ഞപ്പോള്‍ കിറ്റി അയാളുടെ കാലിനിട്ടൊരു കടി. വേറൊന്നുമായിരുന്നില്ല അയാളുടെ കാലില്‍ ഒരു ഉറുമ്പ് കടിച്ചിരുപ്പുണ്ടായിരുന്നു.

പിറ്റേന്ന് ചോറു കിട്ടേണ്ട സമയമായിട്ടും കിട്ടിയില്ല. അയാള്‍ക്ക് ചെറുതായി വിശക്കുന്നുണ്ടായിരുന്നു. കിറ്റിയേയും കാണാനില്ല. അങ്ങനെ വിഷമിചിരുന്നപ്പോള്‍ ആരോ നടന്നുവരുന്ന ശബ്ദം കേട്ടു. ഭക്ഷണമായിരിക്കും അയാള്‍ കമ്പിയില്‍ പിടിച്ചു എഴുന്നേറ്റു നിന്നു. എപ്പോഴും ആഹാരം കൊണ്ടുവരാറുള്ള ആളായിരുന്നു. കെവിനേ കണ്ടതും അയാള്‍ അകലേന്നു പറഞ്ഞു. " ഇന്ന് ചോറില്ല, ഭക്ഷണത്തില്‍ ഒരു എലി വീണു ചത്തു ". അയാളുടെ ചങ്കിടിപ്പ് കൂടി. ഭക്ഷണം കിട്ടാത്തതിനാലായിരുന്നില്ല,  വീണത്‌ അയാളുടെ കിറ്റിയാണോയെന്നോര്‍ത്തായിരുന്നു. കണ്ണുകളില്‍ ഒരുതുള്ളി കണ്ണുനീര്‍ പൊടിഞ്ഞു. ആ റൂമിന്റെ ഇരുട്ട് കൂടിയ ഭാഗത്തേക്ക്‌ മാറി അയാളിരുന്നു......................... കുറച്ചു കഴിഞ്ഞപ്പോള്‍ അയാളുടെ കാലില്‍ എന്ധോ ഉരുമി. നോക്കിയപ്പോള്‍ കിറ്റി. അയാള്‍ സന്തോഷം കൊണ്ട് അതിനെ എടുത്തു നെഞ്ചോടു ചേര്‍ത്തുപിടിച്ചു. ......
കിറ്റി പോയി തനിക്കു ചോറ് വച്ചുതരാറുള്ള സ്ഥലത്തുകൂടി തപ്പി നടന്നു. പിന്നെ അയാളുടെ മുഖത്തേക്കൊന്നു നോക്കി. പിന്നെ പുറത്തേക്കൊരോട്ടം.
കുറച്ചു കഴിഞ്ഞപ്പോള്‍, കിറ്റി എന്തോ ഒന്ന് ഉരുട്ടികൊണ്ടു വരുന്നുണ്ട്. അയാള്‍ വാതിലിനടുത്തേക്ക് ചെന്നു. ഒരു ആപ്പിള്‍ ആയിരുന്നു. അതയാളുടെ മുമ്പില്‍ വച്ചിട്ട് കിറ്റി മാറിയിരുന്നു. സന്തോഷം കൊണ്ടയാള്‍ ഒന്ന് ചിരിച്ചു. അയാള്‍ക്ക്‌ വിശക്കുന്നുവെന്ന് അതിനു മനസിലായികാണും. അയാളതെടുത്തു  കഴിച്ചു തുടങ്ങി ഒരു കഷണം അതിന്റെ മുമ്പിലും വച്ചുകൊടുത്തു.

കിറ്റി അയാളുടെ കൂടെ ആ ഇരുട്ടിലേക്ക് വന്നിട്ട് 19 ദിനങ്ങള്‍ കഴിഞ്ഞു. പിറ്റേന്ന് ചപ്പാത്തിയും കഴിച്ചുകൊണ്ടിരുന്നപ്പോള്‍, എന്തോ അയാളുടെ സെല്ലിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. എന്താണെന്നു അയാള്‍ക്ക് മനസിലായില്ല. സെല്ലിന്റെ അഴിയില്‍ പിടിച്ചു അയാള്‍ എത്തി നോക്കി. അകലേന്നു എന്തോ നടന്നു വരുന്ന നിഴല്‍ കാണാം. അയാള്‍ വിളിച്ചു " കിറ്റീ ...". നിഴല്‍ അടുത്തെത്തി. ഒരുനിമിഷത്തെക്ക്  അയാളുടെ ചങ്കിടിപ്പ് നിലച്ചു. ഒരു പൂച്ച അയാളുടെ സെല്ലിനു മുന്നിലൂടെ നടന്നു പോയി. ഒന്നും മിണ്ടാതെ അനങ്ങാതെ കിറ്റി അതിന്റെ വായില്‍ ഇരുപ്പുണ്ടായിരുന്നു.

2 comments:

  1. ഈ വ്യത്യസ്ഥമായ കഥ കൊള്ളാമല്ലോ. ഏകാന്തതയില്‍ ഒരെലി പോലും പ്രിയപ്പെട്ടതാകും അല്ലേ?

    ReplyDelete
    Replies
    1. തീര്‍ച്ചയായും......., thanx for ur comment

      Delete